2022 നവം 4

ഒരു കന്യാകുമാരി യാത്ര 4 - അനന്തപുരിയുടെ ഹൃദയത്തിലൂടെ

 പിന്നീടന്ന് പതിവിലും നേരത്തെ തന്നെ എഴുന്നേറ്റു. അലക്ഷ്യമായി എങ്ങോട്ടൊക്കെയോ നടന്നു. അതിരാവിലെ തന്നെ കടകളൊക്കെ തുറന്നിട്ടുണ്ട്.

പള്ളിയും പരിസരങ്ങളും രാവിലെതന്നെ കണ്ടിറങ്ങി.



ആളൊഴിഞ്ഞ പള്ളിമുറ്റത്ത് കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ പല അടയാളപ്പെടുത്തലുകളും ശേഷിക്കുന്നു. 

പിന്നെയും കുറെ നടന്നു കടൽ കരയിലും ഇടവഴികളിലും കവലകളിലുമെല്ലാം കുറെ ചുറ്റി നടന്നു.


പത്തുമണിയോടെ അവിടെനിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇനി എവിടേക്ക് എന്നത് നിശ്ചയമില്ല. മ്യൂസിയം പോകണമെന്ന് ആഗ്രഹമുണ്ട് . രണ്ടരയോടെ തിരികെ മടങ്ങാനുള്ള ബസ് ബുക്ക് ചെയ്തിട്ടുണ്ട്. അതിനുള്ളിൽ ചെന്നെത്താവുന്നിടത്തെല്ലാം ചെല്ലണം കാണാൻ കഴിയുന്നതെല്ലാം കാണണം.

 മാപ്പിൽ നോക്കിയപ്പോൾ നേപ്പിയർ മ്യൂസിയവും അടുത്തടുത്തായി കുറെയേറെ വിശേഷപ്പെട്ട ഇടങ്ങളും കണ്ടു. സമയം എവിടെയെല്ലാം ചെന്നെത്താനാകുമെന്നറിയില്ല.



ബസ്സ് പാളയത്ത് എത്തിയപ്പോൾ ഇറങ്ങി. കുറെ നടന്നു വഴിയിൽ ഇടക്ക് കേരള ചരിത്ര പൈതൃക മ്യൂസിയം കണ്ടു.

നല്ല ഒരു അന്തരീക്ഷം. ആൾതിരക്കൊഴിഞ്ഞ് ചുറ്റും മരങ്ങളും തണുപ്പും ഒക്കെയായി ശാന്തമായ ഒരിടം.

ടിക്കറ്റെടുത്ത് അകത്തു കയറി. സന്ദർശകരായി മാറ്റാരുമില്ല ഞാൻമാത്രം.

മുൻ കഴിഞ്ഞ സംസ്കാരങ്ങളുടെ പല ശേഷികളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്






ഓരോ മുറികളും മാറിമാറി നടന്നുകണ്ടു. ഇരുണ്ട ഇടനാഴിയിലൂടെയൊക്കെ ഒറ്റക്കുള്ള നടത്തം ചിലപ്പോഴെല്ലാം ചെറുതായെങ്കിലും പേടിപ്പെടുത്തി.

തിരക്കൊഴിഞ്ഞതും ഇരുട്ട് നിറഞ്ഞതും എങ്കിലും കാണാനും അനുഭവിച്ചറിയാനും ഒരുപാട് ഉള്ളിടം..


കുറെയധികം കണ്ടറിഞ്ഞു അവിടെ നിന്നും പിന്നീട് പോയത് നേപ്പിയർ മ്യൂസിയത്തിലേക്കാണ്. ഒരു രാജകൊട്ടാരത്തെക്കാൾ പ്രൗഡിയോടെ. അനന്തപുരിയുടെ ഹൃദയത്തിൽ തലയെടുത്ത് നിൽക്കുന്ന മ്യൂസിയം.


പത്തൊമ്പതാം നൂറ്റാണ്ടിൽ പണിതീർത്ത കൊട്ടാര സദൃശമായ കെട്ടിടത്തിലാണ് നേപ്പിയർ മ്യൂസിയം. മൃഗശാലയോടു ചേർന്ന് മ്യൂസിയം വളപ്പിലാണ് ഇത്.  ചരിത്ര പ്രാധാന്യമുള്ള പുരാതന ഓട്ടു പ്രതിമകൾ, ആഭരണങ്ങൾ, രാജകീയരഥം, ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങൾ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.  ചൈനീസ്, മുഗൾ, കേരളീയ വാസ്തു ശിൽപകല, എന്നിവയുടെ സംയുക്ത ശങ്കരനിർമ്മിതിയാണ് ഈ മ്യൂസിയം കെട്ടിടം.  നിർമ്മാണശൈലി കൊണ്ടു തന്നെ ഈ കൊട്ടാരത്തിനകത്തു സ്വാഭാവികമായി തണുപ്പ് അനുഭവപ്പെടും.








  വായിച്ച് അറിഞ്ഞതിനേക്കാൾ ഒക്കെ എത്രയോ മടങ്ങാണ് ഇവിടെ കാണാനും അറിയാനുമുള്ളത്.


തൊട്ടടുത്ത് തന്നെയുള്ള അക്വാറിയം , ചിത്തിര തിരുനാൾ ആർട്ട് ഗാലറി ഒക്കെ നല്ല ഒരു അനുഭവം ആയിരുന്നു.




കുറേ മത്സ്യങ്ങളും മറ്റു ജല ജീവികളും സസ്യങ്ങളുമൊക്കെയായി നല്ലരീതിയിൽ അക്വാറിയം ഒരുക്കിയിരിക്കുന്നു.



അതി മനോഹരമായി പണിതീർത്തിരിക്കുന്ന ചിത്തിര തിരുനാൾ  ആർട്ട് ഗാലറി.

 കാഴ്ചയിൽ മറ്റടങ്ങളെ കാഴ്ചയിൽ മറ്റടങ്ങളെ അപേക്ഷിച്ച് തീരെ ചെറുത് എന്ന് തോന്നുമെങ്കിലും അതിമനോഹരമായ ചുമർചിത്രങ്ങളാലും പ്രദർശന വസ്തുക്കളാലും സമ്പന്നമാണ് ഇവിടം.



പിന്നീട് പോയത് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഒരുപാടൊരുപാട് അവിടെ നിന്നും കാണാനും അറിയാനും പഠിക്കാനും സാധിച്ചു.




ഒരുപാടധികം ജീവികളുടെ ഫോസിലുകളുടെ മാതൃകകൾ പരീക്ഷണ ചിത്രങ്ങൾ ചുവരെഴുത്തുകൾ കൃതികൾ അങ്ങനെ എന്തെല്ലാമാണിവിടെ.




മുൻകഴിഞ്ഞ പല വ്യക്തികളുടെയും നിർമിതികളും സംഭവനകളും അവാർഡുകളും ഇവിടെ കാണാനായി.






 മൺമറഞ്ഞ ഒരു സംസ്കാരത്തിന്റെ പ്രതീകമെന്നോണം നിരവധി പ്രദർശന വസ്തുക്കളും ശില്പങ്ങളും. പല നാടുകളിലെയും ജീവിവർഗങ്ങളുടെ മാതൃകകളും  പല അത്യപൂർവ വസ്തുക്കളും നിർമ്മിതികളും വളരെ ഭംഗിയായി ഇവിടെ ഒരുക്കിയിരിക്കുന്നു.

 കാഴ്ചകൾ കൊണ്ടും അറിവുകൾ കൊണ്ടും കണ്ണിനും മനസ്സിനും വിരുന്നുരുക്കിയ ആയിടങ്ങളിൽ നിന്ന് നന്ദിപ്പൂർവം തിരികെ ഇറങ്ങി.



തിരികെയിറങ്ങി ആ മഹാ നഗരത്തിലൂടെ കുറേ ദൂരം നടന്നു. വഴിയോര കാഴ്ചകളൊക്കെ കണ്ട് കുറേ നടന്നു.



 പാളയം പള്ളിയും പത്മനാഭസ്വാമി ക്ഷേത്രവും മാർക്കറ്റും ജനക്കൂട്ടങ്ങളും ആളൊഴിഞ്ഞ നാൽകവലകളും കണ്ട് അങ്ങനെ നടന്നും ഓട്ടോറിക്ഷയിലും ഒക്കെയായി തിരികെ തിരുവനന്തപുരം ksrtc സ്റ്റാൻഡിലെത്തി.

രണ്ടരയോടെ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ബസിൽ തിരികെ തൊടുപുഴക്ക്.


.....

ഓരോ യാത്രയുടെയും അവസാനം മനസ്സിനൊരു കുളിരാണ്. കുറേ കാഴ്ചകളും കുറെയധികം ജീവിതങ്ങളും നല്ല അറിവുകളും ഓർമ്മകളും ഒക്കെ കൊണ്ടാണ് തിരികെ വരുന്നത്.

കണ്ട് മനസ്സിലാക്കിയതും തൊട്ടറിഞ്ഞതും ആയ എല്ലാത്തിനെയും ഇവിടെയിങ്ങനെ കുറിച്ചുവെക്കുന്നു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...