2020 ഡിസം 10

പരിഹാസം

 ചിറകുവിരിച്ചുപറക്കാൻ ആഗ്രഹിക്കുന്ന പക്ഷികളുണ്ടാവും. 

വർണക്കൂട്ടിൽ അകപ്പെട്ടവയല്ല അതിരുകളില്ലാത്ത ആകാശം മുന്നിലുണ്ടായിട്ടും ഇരു ചിറകുകളുമുണ്ടായിട്ടും 

ഒരുമരക്കൊമ്പിൽ മാത്രം ഒതുങ്ങിക്കൂടി നിൽക്കുന്നവ. 

പറന്നുയരുന്ന പറവക്കൂട്ടങ്ങളിൽ നിന്നും പരിഹാസമേറ്റുവാങ്ങാൻ മാത്രം വിധിക്കപ്പെട്ടവർ. 

കൊതിയുണ്ടവയിലും ചിറകുവിരിച്ചൊന്നു പറക്കാൻ. 

ഒരുപാട് മോഹമില്ല. 

ഒരുവട്ടമൊന്നുയരേ പറക്കണം. 

ഈ ലോകമെത്ര വിശാലമെന്നറിയണം. 

ചുറ്റുമുള്ളവർ പറന്നുയരുമ്പോഴും ചിറകുയർത്തി സന്തോഷമറിയിക്കുമെങ്കിലും

 കണ്ണിലേക്കൊന്നു നോട്ടമെത്തിച്ചാലറിയാം ഇറ്റുവീഴുന്ന നീർതുള്ളിയെ. 

പരിഹസിക്കരുത് ഒപ്പം കൂട്ടണം. 

പറക്കാൻ പഠിപ്പിക്കണം. 

കൂടെക്കൂട്ടണം . 

ഒരിക്കൽ ഒപ്പമുണ്ടായിരുന്നതല്ലേ നാമെല്ലാം


ചിറകുയർത്തി പറക്കാൻ അനുവാദമില്ലാത്ത. വീട്ടുമുറ്റത്ത് തന്റേതായ ഒരു കുഞ്ഞു സാമ്രാജ്യമുണ്ടാക്കി വാഴാൻ മാത്രം വിധിക്കപ്പെട്ട ഒരു സുഹൃത്തിന് വേണ്ടി എഴുതിയത്.

2020 ഒക്ടോ 23

😑👍

 


If your soul is in pain thinking about others,
It means it was the  most precious thing fo you.

Some times it can be relatives,
 can be the friends those you care most,
 some times the organisation you believed so much, 

and it can be anything that you trusted as yourown shadow.

2020 ഒക്ടോ 11

മറക്കാനാവാത്ത സ്കൂൾ ജീവിതത്തിന്റെ ഓർമ്മക്ക് . 🙂ഒരു സുഹൃത്തിനായി എഴുതിയത്.

 ശരിക്കും എന്തായിരുന്നു പണ്ട് സ്കൂളിന്റെ പടി കയറിയിറങ്ങിയതിലെ നിന്റ നേട്ടം?



പലയിടങ്ങളിലും അഭിമുഖീകരിക്കേണ്ടി വന്ന ചോദ്യം. 

ശരിക്കും എന്തായിരുന്നു പണ്ട് സ്കൂളിന്റെ പടി കയറിയിറങ്ങിയതിലെ എന്റെ നേട്ടം?
സ്കൂൾ ജീവിതത്തിൽ എനിക്ക് നേട്ടങ്ങളല്ലാതെ എന്തുണ്ടായി. ആ സ്കൂൾ ഭിത്തികൾക്കുള്ളിൽ നിന്ന് ഈ മഹാനഗരത്തിലേക്ക് ചുവടുമാറിയപ്പോൾ ആ പടിക്കെട്ടുകളിലും വരാന്തകളിലും ക്ലാസ്സ്മുറികളിലും ബാക്കിവെച്ച ഓർമകളിലേക്ക് മടക്കം കൊതിക്കുന്നവനാണ് ഞാനും. 
ജീവിതത്തിന്റെ കൈപ്പുനീരുകളിൽ നീന്തി ഒടുവിൽ ഈ മണല്തരികളുടെ നാട്ടിലേക്ക് പറന്നിറങ്ങുമ്പോഴും എന്റെ നഷ്ടങ്ങളിൽ പലതും ഇന്നും ആ ചെങ്കൽ ഭിത്തികൾക്കുള്ളിൽ തന്നെ തളഞ്ഞു കിടക്കുന്നു.  ജീവിതത്തിൽ ഒന്നുമാവാൻ കഴിയാത്തവന്റെ കുറേ നല്ല ഓർമ്മകൾ. 

 ഒരു സ്കൂൾ സർട്ടിഫിക്കറ്റിനേക്കാൾ ജീവിതത്തിലെ അമൂല്യമായ പലതും നേടിയെടുത്തത് അവിടെനിന്നായിരുന്നു.  എന്ത് തിരക്കിലും ഞാൻ വിളിച്ചാൽ ഓടിയെത്തുന്ന കുറേ സുഹൃത്തുക്കളെ നേടിയെടുത്തത് ഇവിടെനിന്നായിരുന്നു. എന്നും ഞങ്ങൾക്കൊപ്പം നിന്നിരുന്ന, ഞങ്ങളെ മനസ്സിലാക്കുന്ന, പഠനത്തിനൊപ്പം സ്നേഹവും പകർന്നുതന്ന അധ്യാപകരുടെ ക്ലാസിൽ ഇരിക്കാൻ കഴിഞ്ഞതും നേട്ടമല്ലേ. വാകപ്പൂ മരത്തിന്റെ ചുവട്ടിൽ തോളിൽകയ്യിട്ടുനടന്ന ചങ്ങാതിമാർ ജീവിതത്തിൽ അടർത്തിമാറ്റാൻ കഴിയാത്ത ബന്ധങ്ങളിൽ ഒന്നായതും അവിടെനിന്നായിരുന്നു. 

സ്കൂളിന് പിന്നിലെ മതിലുചാടിക്കടന്ന് പാറക്കൂട്ടങ്ങൾക്കിടയിൽ ഒരേ പാത്രത്തിൽ നിന്ന് ചോറുണ്ണുമ്പോഴും മനസ്സുനിറഞ്ഞ പുഞ്ചിരിയോടെ ചങ്ങാതിമാർക്കൊപ്പം കഴിയാൻ കിട്ടിയ ആ നല്ല ഓർമ്മകൾ മാത്രമേ ഇന്നും കൂട്ടിനുള്ളു. 

 ജീവിതയാത്രയിൽ ദൂരം കുറേ നടന്നുതീർത്തിട്ട് മണൽകൂനകളുടെ മഹാനഗരത്തിലിരുന്ന് തിരിഞ്ഞുനോക്കുമ്പോൾ കണ്ണുനീരിനെ സാക്ഷിയാക്കി ഇന്നെനിക്ക് നഷ്ടപ്പെട്ടു  എന്ന് തോന്നുന്ന പലതും അന്ന് എന്റെ നേട്ടങ്ങളായിരുന്നു. 
മറക്കാനാവാത്ത പല ഓർമകളുടെയും ഉറവിടം

മടക്കം കൊതിക്കുന്നു തിരികെ തുഴയണം

 പലതും കുറിക്കുവാൻ ആശയുണ്ടെങ്കിലും 

വരികളിന്നെന്നിൽ നിറയുന്നില്ല 

അക്ഷരങ്ങളെ സ്നേഹിച്ച നാളുകളിനിയും 

തിരികെയെന്നിലേക്കെത്തുമെന്നാശിക്കാം 

വഴിനടന്നുള്ള കാലങ്ങളെപ്പോഴോ 

പിന്നിലിന്നുമൊരു നിഴലുപോൽ നിൽക്കവേ 

തിരികെ മടങ്ങണമെന്നിലേക്ക്. 

എന്നിലെല്ലാമായ് നിന്ന പലരിലേക്ക് 

🧡💛💚💙

ലക്ഷ്യം തേടിയുള്ള തുഴച്ചിലിനോടുവിൽ 

ലക്ഷ്യം നേടി ഞാൻ തിരികെ തുഴഞ്ഞിടാം 

2020 ഓഗ 15

ഞാൻ

  


ആശതൻ തടത്തിലെ കുത്തൊഴുക്കിൽ പല ജന്മങ്ങളെയീ കരയിലേക്ക് കൈപിടിച്ചടുപ്പിച്ചിട്ടും 

കണ്ണീർപ്പുഴതൻ നടുക്കയത്തിൽ ഒറ്റപ്പെട്ടു പോയവൻ. 


ഒരിക്കലീ തീരത്തുനീയും. കണ്ണുനീരിനാൽ

പിന്നിട്ടവഴികളെ ശപിച്ചപ്പോൾ. മുന്നിലൊരു തണലായിയെങ്കിലും . പിന്നെയീ ചുഴിയിലേക്കെറിയപ്പെട്ടവൻ.


ഓരോ മുഖങ്ങളെയും ഹൃദയത്തിൽ സൂക്ഷിക്കുമെങ്കിലും 

മടക്കം ഒരു നോട്ടംകൊണ്ടുപോലും കൊതിക്കാത്തവൻ. 


മനസ്സറിഞ്ഞു സ്നേഹിക്കുമെങ്കിലും 

തിരികെയൊരു പുഞ്ചിരിക്കുപോലും അർഹതയില്ലാത്തവൻ, "ഞാൻ"


2020 ജൂലൈ 23

ഒരിക്കൽ ❤️❤️

മറക്കാൻ ആഗ്രഹമില്ല ഓർക്കാൻ ഇഷ്ടവുമില്ല. 

ഓർമിക്കുവാനൊരുപാട് കരുതിവെച്ചിട്ടുണ്ടെങ്കിലും. 
തല്ക്കാലം പിന്നിട്ട വഴികളിലേക്ക് മടക്കയാത്രയില്ല.
 മുന്നോട്ടു തന്നെ ❤️

ഒരിക്കലീ പുസ്തകവും പിന്നിലേക്ക് മറിക്കണം നഷ്ടങ്ങളുടെ താളുകൾ കീറിയെറിയാൻ 

2020 ജൂലൈ 4

ഓർമച്ചെപ്പ്

നിനച്ചിരിക്കാതെയെൻ മുന്നിലിന്നൊരു
ഓർമ്മച്ചെപ്പുമായവൾ വന്നുനിന്നു

മുഖാവരണത്തിന് ആ പുഞ്ചിരിയെ ഒളിപ്പിക്കാനായേക്കാം
മിഴികളിലെ തിളക്കം എന്നെ കാലമൊരല്പം പിന്നോട്ടുനടത്തിച്ചു

ഒരുവട്ടമെന്മനമാ വാകമരച്ചോട്ടിലെ
കുഞ്ഞിക്കുസൃതിയെത്തേടിയെത്തി
അന്ന് നടന്നൊരാ കരിങ്കൽപ്പടവുക
ളെന്നെ യൊന്നല്പം പിടിച്ചിരുത്തി

നീയെനിക്കേകിയ മഴവില്ലിനഴകുകൾ
നമ്മെത്തഴുകിയ മധുരമാം മാരുതൻ
പുതുമഴചാറ്റലിൽ മൊട്ടിട്ട തളിരുകൾ
പുസ്തകത്താളിൽ നാം സുക്ഷിച്ചപീലികൾ

നിന്മിഴിക്കോണിൽ ഞാൻ കണ്ടുള്ള ചിത്രങ്ങൾ
ഓർമയിൽ മറയുന്ന മധുരസ്മരണകൾ
എന്നുമോർക്കാൻ കൊതിക്കുന്ന നാളുകൾ

മനസ്സിലെവിടെയോ ചിതറിക്കിടന്ന
ഓർമപ്പൂക്കളെ പെറുക്കിയെടുക്കാൻ ശ്രമിച്ചിന്നുഞാൻ
ചിലതെല്ലാം അലിഞ്ഞില്ലാതായിക്കൊണ്ടിരിക്കുന്നുവെങ്കിലും.

ഓർമ്മകൾ പലതിനെയും കാലം കവർന്നെടുത്തേക്കാം 
മുഖാവരണങ്ങൾക്ക് പുഞ്ചിരിയെ മറക്കാനായേക്കാം എന്നാൽ
 കണ്ണുകളിലിന്നുമാ തിളക്കമുണ്ട്
 ചുവടുകൾക്കിന്നുമാ ലക്ഷ്യബോധമുണ്ട്

2020 ജൂൺ 17

വാകപ്പൂക്കൾ



വാകപ്പൂവിതളുകളിൽ നീയൊളിപ്പിച്ച വരികൾ
എൻ ഹൃദയത്തിലേന്നേ കുറിച്ചിട്ട കവിതകൾ
രക്തപുഷ്പത്തിൻ ദളങ്ങളാൽ നീയൊരുക്കിയ
ദൃശ്യ കൗതുകം അന്നത്രമേൽ വിസ്മയം

കൈവിരൽ തുമ്പിൽ നീ തീർത്ത ദളങ്ങൾ
എൻ മനസ്സിലൊരാനന്ദമായിരുന്നെങ്കിലും
പരിഹാസമോതി നടന്നു നീങ്ങുമ്പോഴും നിൻ
കുറുമ്പും കുസൃതിയും കുളിരുള്ള തെന്നലായ്

മനസ്സിലെ മോഹം തളിർക്കുന്ന കാലത്ത്
ചങ്ങാതിമാരൊപ്പമോടിക്കളിക്കവേ
വാകപ്പൂവിതൾ തീർത്ത രാക്ഷസമുന കാട്ടി
മനസിലന്നെന്നിലൊരു മഴവില്ലു തീർത്തുനീ

പഠനവും പ്രണയവുമുദിച്ചുള്ള വാടിയായ്
മധുരം നുകർന്ന കലാലയ താഴ്‌വര
വീണ്ടുമാ കാലം കൊതിക്കുന്നു ഇന്ന്ഞാൻ
മിഴിനീരിലോടുമൊരു കടലാസുതോണിപോൽ

2020 ജൂൺ 5

ലക്ഷ്യം

ലക്ഷ്യമില്ലാതെ ഈ തോണി നീങ്ങുന്നു 

ഒരിക്കൽ കണ്ടിരുന്ന സ്വപ്നങ്ങളിൽ ഇന്ന്  നിഴൽ വീണുകൊണ്ടിരിക്കുന്നു 
പ്രതീക്ഷയെന്നു തോന്നിയ തുരുത്തുകളെല്ലാം ഇന്ന് മൂടപ്പെട്ടിരിക്കുന്നു 

യാത്ര തുടർന്നല്ലേ പറ്റു. 
ആഗ്രഹിച്ചതിനെ ചിലപ്പോൾ സാഹചര്യം തട്ടിമാറ്റുമെന്ന് തോന്നും. പക്ഷേ പിന്മാറുന്നുവെന്ന് തോന്നുന്നിടത്ത് നമ്മളാശിച്ചത് നമ്മളെ തേടിയെത്തും.
ഒരുപക്ഷെ അതിലുമപ്പുറം .



2020 മേയ് 26

പുതിയ താളുകൾ

ഇനിയില്ല ഞാനാ വഴിയിലൂടെ
എന്റെ ഇന്നലെകൾ തന്ന നോവിലൂടെ
ചൊല്ലാൻ മടിച്ചൊരു കവിതയായ് മുൻപെങ്ങോ
എഴുതിയ താളുകൾക്കിടയിലൂടെ


വിജയിക്കുവാനായ് നടക്കുന്നു ഇന്ന് ഞാൻ
ആ നഷ്ട സ്വപ്നങ്ങൾക്കിടയിലൂടെ
അന്ന് നിനക്കായ്‌ ത്യജിച്ചുള്ള സ്വപ്‌നങ്ങൾ
........    .......... ...... 
സൗഹൃദം എന്ന ആ വാക്കിലൂടെ


2020 മേയ് 16

പുതുപുലരി


സ്വപ്‌നങ്ങൾ പൂക്കുന്നിടം 

ഇലകൾ കൊഴിഞ്ഞു പോയ മരത്തിന്
കാറ്റിനോട് പറയാനുള്ളത് എന്താവും
അതൊരിക്കലും കൊടുങ്കാറ്റിനെ പ്രണയിച്ച നിർവ്രതിയെക്കുറിച്ചാവില്ല.......പിന്നെയോ

വീണു കിടക്കുന്ന കരിയിലകളുടെ
ദുഖത്തെക്കുറിച്ചാവും...

എൻ ജീവിതത്തിൽപുതുരശ്മിയായി
നീ കടന്നുവന്നു,,
നിൻ പുഞ്ചിരികൾ എനിക്കുസമ്മാനിച്ചതു
പുതു പുലരികള്‍ ,,,,

എല്ലാം മറഞ്ഞുപോയ്,
ഇന്നെന്നില്‍ കാണുന്ന പുഞ്ചിരി
നീ എന്നോ നല്‍കിയ സ്നേഹത്തിന്‍റെ
മായാത്ത കണികകള്‍ മാത്രം.

ആ കാണും മലയിലെ പച്ചപ്പിലോ
കുത്തിയൊലിക്കുമീയൊരരുവിയിലോ
തഴുകിമറയുന്ന കാറ്റിന്നീണത്തിലോ
പാവമെന്നാത്മാവ് പോയ്മറഞ്ഞൂ

അതേ നമ്മൾ തമ്മിലുള്ള ദൂരം
എന്റെ കണ്ണുകളിൽ വിരിയുന്ന
സ്വപ്നത്തോളം ഞാൻ കുറച്ചപ്പോൾ
അടഞ്ഞ കണ്ണുകളിൽ വിരിയുന്ന
സ്വപ്നങ്ങൾ പൂക്കില്ലെന്ന് പറഞ്ഞ്
 അകന്നത് പോയത്‌ നീയായിരുന്നു .......

കുത്തിയൊലിക്കുമീ കാട്ടാറിന് മണ്ണുമൂടപെട്ട
പലതിനെയും കഴുകിയെടുക്കാൻ കഴിയുന്നു
ഈ കാട്ടരുവിതന്നീണത്തിന്
 മനസ്സിൽ മൂടപ്പെട്ട മധുര കാലത്തെ
തിരികെയെടുക്കുവാനായിരുന്നെങ്കിൽ


നീ
ആകാശത്തിലെ നിറങ്ങൾ തേടി പറന്ന്കൊള്ളൂ
ഞാൻ
പഴയ കണക്കു പുസ്തകത്തിൽ
ആരും കാണാതെ സൂക്ഷിച്ച കവിതകള്‍ പൊടിതട്ടിയെടുക്കട്ടെ

2020 മേയ് 13

SGHSS കലയന്താനി. എന്റെ കലാലയം


SGHSS കലയന്താനി 
താളുകൾ മറിക്കുമ്പോൾ 

ഇവിടുത്തെ കരിങ്കൽ ഭിത്തികൾക്ക് സംസാരിക്കാനാകുമെങ്കിൽ പറയാനുണ്ടായിരുന്നു അവക്കും കഥകളൊരുപാട്. 

ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും പഠനത്തിന്റെയും വിപ്ലവത്തിന്റെയും കഥകൾ. 




വരാന്തകൾക്കു പറയാനുണ്ട് പങ്കുവെച്ച സ്വപ്നങ്ങളുടെ കഥകൾ. ആ നീളൻ വരാന്തകളിൽ ഇപ്പോഴും നമ്മുടെയെല്ലാം ചിരികൾ മുഴങ്ങുന്നുണ്ടാവാം.

കുട്ടുകാർ ഒരുമിച്ച് പറഞ്ഞുതീർത്ത തമാശകൾ.അങ്ങനെ പലതും.

എല്ലാം ഒരു നെടുവീർപ്പോടെ മാത്രം ഓർമ്മിക്കാൻ കഴിയുന്നവ



മുൻകഴിഞ്ഞു പോയവർ ആരൊക്കെയോ ഓർമിക്കാനായി എഴുതിവെച്ച പലതും ഇന്നും മായാതെ നിൽക്കുന്നുണ്ട് ചുവരിലും തൂണുകളിലും.

ഓർമകൾക്ക് മടക്കമില്ലെന്നത് സത്യമെങ്കിലും ഇന്നും ഇവിടെ എത്തുമ്പോൾ നിറമുള്ള ഓർമകളെ പലതിനെയും മടക്കിക്കൊണ്ടു വരാൻ കഴിയുന്നതുപോലെ.

 ചുറ്റുമുള്ള തണൽമരങ്ങൾക്ക് പറയാനുണ്ട് തമാശകളുടെയും സൗഹൃദങ്ങളുടെയും കഥകൾ ഒരുപാട്.



ഗ്രൗണ്ടിന് ചുറ്റുമുള്ള പാറക്കൂട്ടങ്ങൾക്ക് കളിക്കളത്തിലെ ആരവങ്ങളെയും തന്നിൽ ചേർന്ന് മടുപ്പകറ്റിയ പ്രതിഭകളെയും കുറിച്ച് പറയാനുണ്ടാവും.

ഈ മൈതാനത്ത് തന്നെയായിരുന്നില്ലേ പല ഓർമകളുടെയും തുടക്കം
 



  സാഹചര്യങ്ങളാൽ ഈ മണ്ണിൽ തന്നെ കുഴിച്ചുമൂടപ്പെട്ട കഴിവുറ്റ താരങ്ങളുടെ സ്വപ്നങ്ങളെ കുറിച്ചും. ഈ മണ്ണിനു പറയാനുണ്ടാവും.

അവരായിരുന്നില്ലേ ഈ കലാലയത്തിന്റെ ചരിത്രമെഴുതിയവർ ഇപ്പോഴും അഭിമാനമായി ഓഫിസ് മുറിയിൽ സൂക്ഷിക്കുന്ന വിലയേറിയ പലതിന്റെയും അവകാശികൾ. 




ഈ മരത്തണലിൽ ഉപേക്ഷിക്കപ്പെട്ട പ്രണയലേഖനങ്ങളുടെ കടലാസ് തുണ്ടുകൾ ഇപ്പോഴും അവിടെയുണ്ടാവാം.
ചിതലരിച്ച ഓർമ്മപ്പുസ്തകത്തിൽ നമ്മിൽ പലരും പൊടിതട്ടി സൂക്ഷിക്കുന്ന ചിലത്.

കാലത്തിന്റെ കുത്തൊഴുക്കിലും പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ചിതറിയ ചില ഓർമ്മകൾ പലതും തിരികെപ്പിടിക്കണമെന്ന് തോന്നിപ്പിക്കുന്നു.

എന്തൊക്കെയോ നിനക്കായ് അവിടെ നിനക്കായ്‌ കാത്തിരിക്കുന്നു എന്ന് പറയുന്നു. 💙




ഇവിടം ഒരു അഴകാണ് എന്നും . 


സ്കൂളിന്റെ പ്രധാന ആകർഷണമായ  ഈ ചവിട്ടുപടികൾ കയറി മുകളിലെ ക്ലാസ്സുകളിൽ പത്താംതാരം പഠിക്കാൻ കഴിഞ്ഞവർക്ക് അതിനോളം വലുതായൊരു ഓർമ ഉണ്ടാവില്ലെന്ന് പറയാം .

പലരുടെയും സ്വകാര്യത ആയിരുന്ന ലൈബ്രറി റൂം മുകളിൽ തന്നെ ആയിരുന്നു. 
ഓർമയുടെ താളുകൾ മറിക്കുമ്പോൾ പണ്ടെങ്ങോ കുഞ്ഞുങ്ങളുണ്ടാവാൻ കാത്തുവെച്ച മയിൽ‌പീലി തുണ്ടുകൾ അതിനുള്ളിൽ ഇപ്പോഴുമുണ്ടായേക്കാം. 





ചിലതെല്ലാം വിവരിക്കാൻ വാക്കുകൾ തികയാതെവരും ഉപമിക്കാൻ പലതും കിട്ടാതെ വരാം. 







ഓർമകളിൽ തേങ്ങലും തലോടലും സമ്മാനിച്ച കാലം. 

ഒരിക്കൽ നടന്നു തീർത്ത വഴിയിലൂടെ നടക്കാൻ കൊതിക്കുന്നവന് കുട്ടിനെത്തുന്നത് ഓർമ്മകൾ മാത്രമല്ലെ.❣️

വർഷങ്ങളുടെ കഥകൾ പറയാനുള്ള കരിങ്കൽ ഭിത്തിക്കും ക്ലാസ്സ്‌ മുറികൾക്കും തണൽ മരങ്ങൾക്കും പാറക്കൂട്ടങ്ങൾക്കും നിന്നെക്കുറിച്ചും പറയാനുണ്ടാവും നീയും അവരിലൊരാൾ ആയിരുന്നില്ലേ. 





ഗ്രൗണ്ടിലേക്ക് ഇറങ്ങുന്ന പടികൾ. പണ്ട് കൽപ്പടവുകൾ ആയിരുന്നു. ഓർമ്മത്താളുകളിൽ മായുന്നില്ല ഇവയൊന്നും. 


എല്ലാം ആസ്വദിച്ചു കടന്നു പോയവരിൽ ഒരിക്കൽക്കൂടി ആ തീരത്തണയാൻ മോഹിക്കാത്തവരാരുണ്ട്.❤️

ഇവിടുത്തെ മണൽ തരികളിൽ വിടപറയാൻ നിന്ന നമ്മുടെയെല്ലാം കണ്ണുനീർ അലിഞ്ഞുചേർന്നതല്ലേ. 

സുന്ദരമായ ഓർമ്മകൾ മാത്രം സമ്മാനിച്ച സ്വപ്ന ഭൂമി.
കാലങ്ങൾ മാറിമാറി പലരും പഠിച്ചിറങ്ങുന്നു പലർക്കും നേട്ടങ്ങൾക്കപ്പുറം നഷ്‌ടമായ പലതിനെക്കുറിച്ചും പറയാനുണ്ടാവും.





ഈ ക്ലാസ് മുറികളിൽ ആയിരുന്നില്ലേ ഇന്നും പല നല്ല ഓർമകൾക്കും ശവകുടീരം തീർത്തിരിക്കുന്നത് 💙
ഈ കലാലയ ഓർമകൾക്ക് നഷ്ടപ്പെടലിന്റെ വേദനയുണ്ട്.

ഇവിടുത്തെ കാറ്റിൽ പോലും വേർപാടിന്റെ ഗന്ധം നിറഞ്ഞു നില്ക്കുന്നു. 




ഈ മരവും ജൂബിലി സ്മാരകവും ഇതുകൂടി പറയാതെ ഒന്നും പൂർണമാവില്ലെന്നൊരു തോന്നൽ.❣️

സൗഹൃദത്തിന്റെയും സാന്ത്വനത്തിന്റെയും ആ കലാലയ ജീവിതം അത് ഇന്നു ഓര്‍മകളുടെ ഏടുകളായി മാറുകയാണ്....

ഇവിടെനിന്നും വിടപറയുന്ന എല്ലാവര്ക്കും പറയാന്‍ ഉള്ളത് ഒന്ന് മാത്രം തങ്ങളുടെ ജീവിതത്തിലെ സുവര്‍ണ നാളുകള്‍ ,ഒരു മയില്‍‌പീലി പോലെ മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് നടക്കുന്ന ഓര്‍മ്മകള്‍...💙

ഇന്നലെകളിൽ നഷ്ടമായതെല്ലാം ഒരിക്കലെങ്കിലും തിരിച്ചു വന്നിരുന്നെങ്കിൽ ❤️

2020 മേയ് 11

അതിജീവനം


❤️പുതുമഴയേറ്റ് കുരുത്തു നിൽക്കുന്നൊരു തളിരിനും പറയാനുള്ളത് അതിജീവനത്തിന്റെ കഥയാണ്. ചുട്ടുപൊള്ളുന്ന വേനലിൽ വെയിലേറ്റ് കരിഞ്ഞുണങ്ങിയപ്പോഴും ഒടുവിലത്തെ ജീവാംശം ബാക്കിയായ തായ്‌വേരിൽ നിന്നും പുതുജീവിതത്തിലേക്ക് കുതിച്ചുയർന്ന അതിജീവനത്തിന്റെ കഥ ❤ *പ്രചോദനമാണ് ആത്മവിശ്വാസമാണ് തളർന്നു പോയേക്കാം പക്ഷേ മുന്നോട്ട് തന്നെ*

2020 മേയ് 9

കണ്ണുനീർ


വസന്തത്തിൽ നിന്നാണ്
പൂവിതളുകൾ കൊഴിഞ്ഞു പോയത്‌
എങ്ങും പോകാതെ പാതയോരത്ത്
 വീണുകിടന്നവ ഭൂമിക്ക് സൗന്ദര്യമാകുന്നു
ചില ഇതളുകൾ തളിർത്തുനിന്ന
പ്രണയത്തിന്റെ പ്രതീകമാകുന്നു
പറയാതെ പോകുന്ന പ്രണയംപോലെ ചില
ഇതളുകൾ കണ്ണുനീരിൽ കുതിർന്നു നഷ്ടമാകുന്നു
 പാഴ്‌വാക്കിനാൽ ഖൽബ് പൊളിക്കുമ്പോൾ
കത്തിയെരിഞ്ഞ കനലിലേക്ക് കുറച്ച് വെള്ളമൊഴിക്കുംപോലെ മനസ്സിൽ
 ഒരു കനലായി എരിയും കുറച്ച് കാലം

2020 മേയ് 8

സ്വപ്നഭൂമി

ചിലതെല്ലാം മറക്കാനാവില്ലല്ലോ അത്ര
പെട്ടെന്നൊന്നും
ഓർമകൾക്ക് നിറം നൽകിയ ഇടമാണിത്.
കളിച്ചു വളർന്ന ക്ളാസ്മുറികളിലേക്ക് തിരികെ നടക്കാൻ കൊതിക്കാത്തവരാരുണ്ട്‌.
ചുവരിൽ എഴുതിവെച്ച ഓർമകളിൽ ഒരിക്കൽ കൂടി തലോടാൻ ആഗ്രഹിക്കാത്തവരാര്. മനസ്സിൽ ആദ്യമായ് വിരിഞ്ഞ അക്ഷരക്കൂട്ടങ്ങൾ അത്രയും എഴുതിത്തുടങ്ങിയ ഡസ്കുകളിൽ ഒരിക്കൽക്കൂടി തലചേർത്തു കിടക്കാൻ ആശിക്കാത്തവരാര്.
ആദ്യാനുരാഗത്തിൻ മൊട്ടുകൾക്ക് നിറം നൽകാൻ കൊതിക്കാത്തവർ ആര്. ഈ വരാന്തകളിൽ തളയ്ക്കപ്പെട്ട നഷ്ടസ്വപ്നങ്ങളെ തിരികെ വിളിക്കാൻ മോഹിക്കാത്തവർ ആര് . ആ മതിൽക്കെട്ടുകൾക്കുള്ളിൽ നഷ്ടമായ ഓർമകളെ മടക്കിവിളിക്കാൻ കൊതിക്കാത്തവരാര്.
എല്ലാമായ സുഹൃത്തുക്കളുമായി ആ തീരത്തണയാൻ കൊതിക്കാത്തവരാര്.
നഷ്ടമായത് കാലവും ഓർമകളും സൗഹൃദങ്ങളും മാത്രമല്ല എഴുതിപ്പിടിപ്പിക്കാനാവാത്ത എന്തൊക്കെയോ ആണ്.
SGHSS KALAYANTHANI

SGHSS kalayanthani

2020 മേയ് 7

ഇനിയെത്രകാലം

ആര്ത്തിരമ്പുന്നൊരാക്കടല്‍ തീരത്ത്
കാത്തിരുന്നു ഞാനിന്നുമെൻ പൂവിനെ ...
ശാന്തമാം താഴ് വരത്തണലത്തണഞ്ഞുകൊ-
ണ്ടാപൂവുമെങ്ങോ മറഞ്ഞുപോയീ

സന്ധ്യമയങ്ങിയ നേരത്ത് നീയെന്തേ
എന്മുന്നിലോടിയണഞ്ഞതില്ല
പിന്‍ നിലാവിന്റെ മൂകമാം സന്ധ്യയിൽ
നിന്മേനിയാകെ തിളങ്ങീ നിൽക്കെ

രാവിന്റെ‍ മൂകമാം തീരത്തൊരുപിടി
മഴചാറിയെങ്ങോ കടന്നുപോയീ
അഴകാര്ന്ന നിന്‍ മേനിയാസ്വദിച്ചീടുന്നോ
രെന്‍ മനമാകെ കുളിര്ത്തുപോയീ

എത്ര മനോഹരമാര്ന്നൊരു കാലവും
എന്‍ മുന്നിലൂടെ കടന്നുപോകേ
ഇത്രയും സുന്ദരമാര്ന്നൊരു കാലമേ
ഇനിയെത്രകാലം നിനക്കു ജീവന്‍

2020 മേയ് 5

നാരായം

മനസ്സിലെ നിറമുള്ള മധുരമാം ഓർമയിൽ
നീയെത്ര സുന്ദരിയായിരുന്നു
അന്നുഞാൻ കാണുന്ന സ്വപ്നങ്ങളെത്രയോ
ഭാവനാരോമാഞ്ചമായിരുന്നു

അക്ഷരതാളു മറഞ്ഞു പോയപ്പൊഴീ
തൂലികത്തുമ്പിനു കാവ്യബിംബം
നിന്നുടെ സാന്നിധ്യമാലെന്റെ താളിലായ്
കാവ്യസൂനങ്ങൾ പിറന്നിരുന്നു

നിന്നെപ്പകർത്തിയോരക്ഷരക്കൂട്ടങ്ങൾ
സ്വപ്നസാമീപ്യം പകർന്നുതന്നു
തൂലികത്തുവൽ മഷിക്കുപ്പിയിൽമുക്കി
കാവ്യങ്ങളിനിയും രചിക്കാം നിനക്കായ്

അക്ഷരമൊട്ടു തളിർക്കുന്നകാലത്തു 
നീയെന്റെ സൗന്ദര്യമായിരുന്നു 
അക്ഷരപ്പൂക്കളൊരുക്കി ഞാൻ നിൽക്കവേ ഇന്നുമെൻ സൗന്ദര്യമാണ് നീയേ 

പേനകളെത്രയോ മാറിമാറി നമ്മിൽ 
കാലം ചരിത്രമെഴുതിയില്ലേ
 മനസിലെ നിറമുള്ള മധുരമാമോർമയിൽ 
നീതന്നെ സുന്ദരി എന്നുമെന്നും

2020 മേയ് 4

നീ

                     നീ 
ചിറകടിച്ചെത്തുന്ന മധുരക്കിനാക്കളിൽ
ചായങ്ങൾ ചാലിച്ച് മഴവില്ല് തീർത്തുനീ ചേലുള്ള ചിത്രങ്ങൾ തീർക്കുമ്പോഴെന്നിലെ ചിറകറ്റൊരോർമകൾ തിരശീല തീർക്കുന്നു

അനുരാഗമൊട്ടുമാറിയിച്ചതില്ല ഞാൻ
അവളെന്റെ പ്രാണനായ് മാറിയ പിന്നെയും
കാലം കടന്നുപോയ് അറിയാതെയവളുടെ
കരളിലും തളിരിട്ടു പ്രണയത്തിൻ വല്ലികൾ

നിന്റെ മിഴിയിൽ നിറയുന്ന സ്നേഹവും ചെഞ്ചുണ്ടിൽ നിറയുന്ന പുഞ്ചിരി നാളവും
ചന്തം തികഞ്ഞോരാ പൂമുഖത്തിങ്കളും
ചിത്രമായ് ഹൃദയത്തിലെന്നേ വരച്ചു ഞാൻ

ഓർമകൾ കണ്മുന്നിലെത്തിച്ച കാഴ്ചയോ
രോമൽകിനാവായി തഴുകിയുറക്കിയേ
ഓർമ്മച്ചുഴിയിലായ് കറങ്ങുന്നു ഈ തോണി
ഓമനസ്വപ്നങ്ങൾ കണ്ടുകൊണ്ടങ്ങനെ

2020 മേയ് 3

നിലാപക്ഷികൾ

 🎶🏊
നിന്നോട് പറഞ്ഞതും നിന്നിലേക്കടുത്തതും
എന്തിനെന്നോ പറഞ്ഞ് തട്ടി മാറ്റുമ്പോഴും
എനിക്കറിയാമായിരുന്നു എവിടെയൊക്കെയോ
എനിക്കുനിന്നെ അറിയാൻ സാധിക്കുന്നു

കാലങ്ങൾ കഴിഞ്ഞാലും
ദളമെത്ര കൊഴിഞ്ഞാലും
ഇന്നും ആ മഴക്കാലം തോർന്നിട്ടില്ല

വിടരാൻ കൊതിക്കുന്ന പൂമൊട്ടുപോലെ
എന്നുമെന്നിൽ പൂത്തുനിന്നതത്രയും
ആഴമേറിയ ചുഴികളിലേക്കേറിയപ്പെട്ടതും
തകർത്തുപെയ്യുന്നൊരു പെരുമഴക്കാലത്തായിരുന്നു

വിടരുന്ന പൂക്കളിലും പൊഴിയുന്ന ഇലകളിലും
പറയുന്ന വാക്കുകളിലും പ്രണയമുണ്ട്..
എഴുതുവാൻ മിടിക്കുന്ന ഹൃദയങ്ങളിലും
പുസ്തകത്താളിൽ കുറിക്കുന്ന അക്ഷരങ്ങളിലുംപ്രണയമുണ്ട്

കാലത്തിന്റെ ചവറ്റുകൂനയിൽ മൂടപ്പെട്ട
കണ്ണുനീർ ചാലിച്ച കടലാസ് തുണ്ടിലും
മഷിത്തണ്ടാൽ മായ്ച്ച ബാല്യസ്വപ്നങ്ങളിലും
പ്രണയമായിരുന്നില്ലേ

2020 മേയ് 2

മഞ്ഞുതുള്ളി

എന്നോ ഒരിക്കൽ നീ എൻ  കാതിൽ പറഞ്ഞു പ്രണയമെന്നത് വെറും മഞ്ഞു തുള്ളി പോലെ
ഒരു പകലിന്റെ പോലും ആയുസ്സില്ലാത്ത  അലിഞ്ഞുകൊണ്ടിരിക്കുന്ന മഞ്ഞുതുള്ളി
❤️💙
നീയന്നു പറഞ്ഞതിന്നുത്തരം തേടി
ഈ തോണിയിന്നും ദിശതെറ്റിയൊഴുകുന്നു
നമ്മൾ നടന്നുതീർത്ത വഴിതേടി
പരാജിതനായി എന്നും നടന്നുള്ളൊരാ വഴികളിൽ
ഒരിക്കലെങ്കിലും വിജയിയായി നടന്നിടാൻ

2020 മേയ് 1

നിമിഷം


അകന്നു പോകുമെന്നറിഞ്ഞിരുന്നെങ്കിൽ..
നിൻ ഓർമ്മകൾ ഓരോന്നും ഉള്ളിൽ നിറച്ചേനെ
നീ തന്ന സ്നേഹം പ്രതിഷ്ഠിച്ച ചെപ്പുകൾ
ഇന്നെന്നരികെ ചിതറി തെറിക്കുന്നു
❤️

സ്നേഹത്തിൻ ഗാനമായ് പണിഞ്ഞുള്ള
സ്വപ്നങ്ങളൊക്കെയുംതട്ടിതകരുമ്പോൾ
നിന്‍റെ മിഴിനീർ പൊഴിഞ്ഞിടത്തെന്റെ
മോഹങ്ങളെല്ലാം ഇതളറ്റ് വീണിടും
💙

സ്വപ്നസൗധങ്ങൾക്ക് സാക്ഷിയായുള്ളോരു
കണ്ണുനീർ ചെപ്പിലെ പനിനീരു പുഷ്പമേ
അണിയു നിന്നിതളുകളിൽ അവള്കാ-
യൊരു തേനൂറും പാല്പുഞ്ചിരി. 

2020 ഏപ്രി 29

സ്വപ്നമേ നീയാണെൻ പ്രണയ കാവ്യം

ഈ കാണും മഴവില്ല് നീയായിരുന്നെങ്കിൽ
ഞാനതിലിന്നൊരുവർണ്ണമായേനെ
ദൂരെ നിന്നു നിന്നെ കണ്ടുകണ്ടങ്ങനെ
നേരമറിയാതെ ഞാൻ നിന്നുപോയേനെ
മനസ്സിലെ താളമത് നീയായിരുന്നെങ്കിൽ
ഞാനതിനിന്നൊരു ഗാനമായേനെ
പെയ്തൊഴിഞ്ഞൊരു മഴ പോലെ
മോഹനമാണതിൻ സുന്ദര രാഗം
നിലാവിന്‍റെ തോണിയിൽ തുടരുന്നു
കിനാവിലെന്നുമാ ഏകാന്തയാത്ര
കിനാവിൻ പുസ്തകം തുറന്നു നോക്കവേ
പ്രണയാർദ്രമധുരമായി അരികെനീ നില്ക്കുന്നു
അടുത്തുനിന്നാത്മസ്വരമുണ്ടെങ്കിൽ
ഹൃദ്യമധുരം ഞാനതിലലിഞ്ഞേനെ
ഓർമ്മയാണെന്നുമാത്മസുഗന്ധം
ഓർമ്മകളില്ലാതൊരു നിമിഷമുണ്ടോ
ഓർമകൾ പൂക്കുന്ന കാലമാണെന്നും
സ്വപ്നമേ നീയാണെൻ പ്രണയ കാവ്യം

2020 ഫെബ്രു 8

മൗനം

പിറന്നുവീണ നാളാൽതൊട്ടു
നഷ്ടം പേറിയൊരെൻ വഴികളിൽ
എന്തിനുവന്നന്നുനീയെന്നിൽ
വേദന നൽകി മറഞ്ഞീടാനായ്😒

പല വേദനയായ് വന്ന് പലരും
പാതിയിൽ വിടവാങ്ങിയകലുമ്പോഴും
ജീവിത വേഷത്തിൽ ആടാനുറച്ചിട്ട്
എന്നിലേക്കായന്നടുത്തതും നീ ..😥

പാതിയിൽ ദുർഘടവിധിയിൽ നീയും
ദുരിത ചുഴിയിൽകറങ്ങുന്ന നേരത്ത്
അറിയാതെന്നുള്ളിൽ കരഞ്ഞന്നു നീ-
ഉള്ളിൽ കടിച്ചമർത്തും വേദനയിൽ. 😓

നാളുകളേറെ കഴിഞ്ഞുപോയെങ്കിലും
ഓർമിക്ക വേണ്ടൊരിക്കലും നീയെന്നെ..
കണ്ണുനീർ ചാലിട്ട നിൻനയനങ്ങൾ
വീണ്ടും വിടരട്ടെ പുഞ്ചിരിയാൽ 😑
                

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...