കാലം കെട്ടിപ്പൊക്കിയ
ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി
നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി
എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു
കിതച്ചു കിതച്ചു വീണു
ജീവിതമിട്ട് കീഴ്മേൽ കറക്കി
ഉഴുതുമറിച്ച് പാകപ്പെടുത്തിയ
മനസ്സിന്റെ വിളനിലത്തിനരികെ
വളം മെഴുകിയ സ്വപ്നവിത്തുകളിന്നും
പ്രതീക്ഷയോടെ കാത്തു കിടപ്പാണ്
കുളിരുള്ളൊരു പുതുമഴ
എന്നിൽ പെയ്യുന്നതും കാത്ത്
ദുഃഖസത്യങ്ങൾക്കവധി കൊടുത്തുകൊണ്ടാ
സ്വപ്ന വിത്തുകൾക്ക് കരുത്തേകണം
മുളപൊട്ടി വേരിറങ്ങി
തളിർ വന്ന് ഇല പടർന്ന്
ആ വിത്തുകളൊരു ചെറു മരമാകണം
ജീവിതത്താളുകളങ്ങനെ മറിഞ്ഞു മറിഞ്ഞ്
ഇരുട്ടിനോട് കൂട്ടുകൂടി തുടങ്ങുന്ന നാളിൽ
വീഴ്ചയിൽ കൂട്ടിനുണ്ടായിരുന്നവരെയും കൂട്ടിയാ
പൊൻമരച്ചോട്ടിൽ മയങ്ങേണമങ്ങനെ

നല്ലത് 😍
മറുപടിഇല്ലാതാക്കൂ